ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ എസ്ബിഐയുടെ എടിഎം കൗണ്ടറിനുള്ളിൽ യുവാവ് കയറി സുഖമായി ഉറങ്ങിയ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ എടിഎമ്മിലെ എയർ കണ്ടീഷൻ സൗകര്യം ഉപയോഗിച്ചാണ് യുവാവ് കൗണ്ടറിനുള്ളിൽ വിശ്രമിച്ചത്. ഭീതി ഏരിയയിലെ ജീവൻ റാം ഇന്റർ കോളേജിന് എതിർവശത്തുള്ള എടിഎമ്മിലാണ് സംഭവം നടന്നത്.
പണം പിൻവലിക്കാനെത്തിയ ഉപഭോക്താക്കളാണ് എടിഎമ്മിനുള്ളിൽ യുവാവ് ഉറങ്ങുന്നത് കണ്ടത്. ഇതുമൂലം ഇടപാടുകൾ നടത്താൻ എത്തിയവർക്ക് ബുദ്ധിമുട്ടുണ്ടായി. സംഭവത്തിന്റെ വീഡിയോ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ദൃശ്യങ്ങൾ വേഗത്തിൽ വൈറലായി.
സംഭവത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് എടിഎമ്മിലെ സുരക്ഷാ സംവിധാനമാണ്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവത്തിൽ യുവാവ് യാതൊരു തടസവുമില്ലാതെ കൗണ്ടറിനുള്ളിൽ പ്രവേശിച്ചതും മണിക്കൂറുകളോളം അവിടെ തുടരാൻ കഴിഞ്ഞതും ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എടിഎം മെഷീനുകൾ കവർച്ച ചെയ്യുന്നതും മെഷീൻ തന്നെ കടത്തിക്കൊണ്ടുപോകുന്നതുമായ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം അനാസ്ഥ വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംഭവം ബാങ്കിന്റെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും എടിഎമ്മിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും മൗ സിറ്റി സർക്കിൾ ഓഫീസർ നിതേഷ് പ്രതാപ് പ്രതികരിച്ചു. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരം എടിഎം കൗണ്ടറുകൾ ബാങ്കിംഗ് ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കേണ്ടത്. അതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇ-നിരീക്ഷണ സംവിധാനവും സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.






