കാസർകോട് : ഉക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ച കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം. മകന്റെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഇപ്പോഴും കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ പറഞ്ഞു.
ഇന്നലെയാണ് ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ അഖിൽ ജോയൽ കൊല്ലപ്പെടുന്നത്. അഖിൽ മിസ്സിംഗ് ആണെന്ന വിവരം മാത്രമേ കമ്പനിയിൽ നിന്നുള്ള അറിയിപ്പിൽ ലഭിച്ചിരുന്നുള്ളൂ. അതിന് ശേഷം ഇന്നലെ ഉച്ചയോടെ അവർ മെയിൽ അയച്ചിരുന്നു. രണ്ടുപേരെ തിരിച്ചറിഞ്ഞതിൽ ഒന്ന് അഖിലിൻ്റെ മൃതദേഹമാണെന്ന് പറഞ്ഞു. പിന്നീട് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു.
ഉക്രൈനിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി ഉക്രൈൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.






