കൊല്ലം : കുളത്തൂപ്പുഴയില്‍ അമ്മയുടെ മൃതശരീരം മകന് പൂജിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90) ആണ് മരിച്ചത്. ചിന്നത്താമയുടേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമ്മയുടെ മരണം ഉള്‍ക്കൊള്ളാനാകാതെയാണ് മകന് കൃഷ്ണസ്വാമി മൂന്ന് ദിവസം മൃതശരീരം വെച്ച് പൂജ നടത്തിയത്. മകന്റെ മാനസിക വെല്ലുവിളിയാണ് ഇത്തരം പ്രവർത്തിയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. മകന് തല്ക്കാലം പൊലീസ് നിരീക്ഷണത്തില്‍ തുടരും. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് പറയുന്നു.
അമ്മ മരിച്ചതില്‍ പിന്നെ മകന് വീടിനകത്തേക്ക് ആരെയും കയറാന്‍ അനുവദിച്ചിരുന്നില്ല. കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലേക്ക് വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. തുടര്‍ന്ന് അവര്‍ നാട്ടുകാരെയും പഞ്ചായത്ത് മെമ്പറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.






