തിരുവനന്തപുരം: നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകി കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് 13 വർഷം പിന്നിടുന്നു.
അടിയന്തര സുരക്ഷയ്ക്കൊപ്പം നിയമ, വൈദ്യ, മാനസിക, സാമൂഹിക പിന്തുണ ഉറപ്പാക്കി ഇതുവരെ 71,749 കേസുകളിൽ സ്നേഹിത കൈത്താങ്ങായി. 14,210 പേർക്ക് താൽക്കാലിക അഭയവും നൽകി.
2013 ആഗസ്റ്റ് 23ന് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ച സ്നേഹിത ഇന്ന് സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന സുരക്ഷിത ഇടമായി മാറിയിരിക്കുകയാണ്.
പദ്ധതി ആരംഭിച്ച ശേഷം 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലും അട്ടപ്പാടിയിലുമായി പ്രവർത്തിക്കുന്ന 15 സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകൾ വഴി 24 മണിക്കൂറും 365 ദിവസവും സൗജന്യ സേവനം നൽകുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,613 നേരിട്ടുള്ള കേസുകളും 3,212 ടെലിഫോൺ കേസുകളും ഉൾപ്പെടെ 7,825 കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തത്.
ഇതിൽ 1,516 എണ്ണം ഗാർഹിക പീഡന കേസുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡന കേസുകൾ (429) റിപ്പോർട്ട് ചെയ്തത്. കാസർഗോഡാണ് ഏറ്റവും കുറവ് (6). 209 പോക്സോ കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 2026-27 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 17,465 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 2,948 ഗാർഹിക പീഡന കേസുകളും 527 പോക്സോ കേസുകളും കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 320 കേസുകളും ഉൾപ്പെടുന്നു. ഈ കാലയളവിൽ 4,126 പേർക്ക് താൽക്കാലിക അഭയവും നൽകി.






