തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് തൃശൂർ ടൈറ്റൻസ്. തോൽവിയുടെ വക്കിൽ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റൻസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
കൗമാരതാരങ്ങളായ കെ.ആർ. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു.
മഴയെ തുടർന്ന് ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.
തൃശൂരിനെതിരെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായിട്ടായിരുന്നു കൊച്ചി കളിക്കാനിറങ്ങിയത്. വിനൂപ് മനോഹരനൊപ്പം ഇന്നിങ്സ് തുറന്ന ജോബിൻ ജോബി ടീമിന് തകർപ്പൻ തുടക്കം നൽകി.
ആനന്ദ് ജോസഫിനെ ആദ്യ ഓവറിൽ രണ്ട് തവണ അതിർത്തി കടത്തിയ ജോബിൻ, ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറിൽ തുടരെ ഒരു സിക്സും രണ്ട് ഫോറും നേടി. മറുവശത്ത് വിനൂപ് മനോഹരനും തകർത്തടിച്ചതോടെ 4.3 ഓവറിൽ കൊച്ചിയുടെ സ്കോർ അമ്പത് കടന്നു.
18 പന്തുകളിൽ 33 റൺസെടുത്ത ജോബിൻ, ആനന്ദ് ജോസഫിന്റെ പന്തിൽ അഹ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ മൊഹമ്മദ് ഷാനു ആദ്യ രണ്ട് പന്തുകളിലും ബൗണ്ടറിയുമായാണ് തുടങ്ങിയതെങ്കിലും എട്ട് റൺസെടുത്ത് പുറത്തായി.
33 റൺസെടുത്ത വിനൂപ് മനോഹരനെ എം.എസ്. അഖിൽ ക്ലീൻ ബൗൾഡാക്കിയതോടെ കൊച്ചിയുടെ റണ്ണൊഴുക്കിന് ബ്രേക്ക് വീണു.
തുടർന്നെത്തിയ പി.കെ. മിഥുൻ 11-ഉം ആദി അഭിലാഷ് 14-ഉം കാർത്തിക് ബി. നായർ ആറും റൺസെടുത്ത് പുറത്തായി. മധ്യനിര തകർന്നടിഞ്ഞപ്പോഴും അവസാന ഓവറുകളിൽ തകർത്തടിച്ച സച്ചിൻ സുരേഷും ആൽഫി ഫ്രാൻസിസ് ജോണും ചേർന്ന്
29 പന്തുകളിൽ നേടിയ 50 റൺസാണ് കൊച്ചിയെ 172 എന്ന മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ 23-ഉം ആൽഫി 27-ഉം റൺസുമായി പുറത്താകാതെ നിന്നു.






