തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെളെ കൈയേറ്റം ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.
വിദ്യാർത്ഥികളെ മൃഗീയമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സ്കൂളുകളിലും കോളജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കാൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ എല്ലാ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും കെ.എസ്.യു അഭ്യർത്ഥിച്ചു. ഇതിനുപുറമെ, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളും തെരുവ് സമരങ്ങളും സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
ജൂലൈ 24ന് അഖിലേന്ത്യാ പണിമുടക്കിനാണ് എസ്എഫ്ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. വ്യാഴാഴ്ച കേരളത്തിൽ എസ്എഫ്ഐ ലോക്ഭവന് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.






