തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയില്‍ സ്പോണ്‍സർഷിപ്പ് പദ്ധതിക്ക് അവസരം.
ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കോർപറേഷന് ബസുകള്‍ സ്പോണ്സർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങള്‍ കെഎസ്ആർടിസി പുറത്തിറക്കി.
തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സാമൂഹിക സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകള്‍ ഉപയോഗിച്ചും ബസുകള്‍ സംഭാവന നല്‍കാവുന്നതാണ്. 9 മുതല്‍ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകള്‍, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്.
വാഹനങ്ങള്‍ നേരിട്ട് വാങ്ങി നല്‍കുകയോ അല്ലെങ്കില്‍ അതിനായുള്ള തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നല്കുന്നതെങ്കില് ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി തന്നെ വാഹനം വാങ്ങും. സ്പോണ്‍സർഷിപ്പിലൂടെ ലഭിക്കുന്ന ബസുകള്‍ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ഇവ കോർപറേഷന്റെ സ്ഥിരം ആസ്തിയായി മാറും.
വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കെഎസ്ആർടിസിക്കായിരിക്കും. സ്പോണ്സർ ചെയ്യുന്നവർ നിർദേശിക്കുന്ന റൂട്ടുകള്‍ നിലവിലെ സർവീസുകള്‍ക്ക് പകരമാണെങ്കില്‍ അതിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തും. പുതിയ സർവീസാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാവുന്നതാണ്.
ബസ് സ്പോണ്സർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് വാഹനത്തില്‍ പരസ്യം നല്കാൻ അവസരം നല്‍കും. നിബന്ധനകള്‍ പാലിച്ച് വാഹനത്തിന്റെ മുൻവശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനം വരെ പരസ്യം പ്രദർശിപ്പിക്കാം. വാഹനത്തിന് ഉള്ളില്‍ 30 ശതമാനം സ്ഥലത്തും പരസ്യത്തിന് അനുമതിയുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തി 'സ്പോണ്‍സേർഡ് ബൈ' എന്ന് വാഹനത്തില്‍ എഴുതാനും സാധിക്കും. എന്നാല്‍ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ സങ്കുചിതമോ ആയ പരസ്യങ്ങള്‍ അനുവദിക്കില്ല.






