തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ മറ്റ് സ്റ്റേറ്റുകള്‍ തുടങ്ങി എവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം രണ്ട് ദശലക്ഷം യൂണിറ്റ് കുറഞ്ഞു.
വെള്ളിയാഴ്ച മൊത്തം 96. 4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കിൽ ഇന്നലത്തെ ഉപഭോഗം 94.94 ദശലക്ഷം. പീക്ക് സമയത്തെ ആവശ്യകതയിലും കുറവുണ്ടായി. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് 5400 മെഗാവാട്ട് വരെ ഉപഭോഗം ഉയര്‍ന്നു. എന്നാല്‍ ഇന്നലെ ഇതേ സമയം 5200 മെഗാവാട്ടായിരുന്നു ഉപയോഗം.
കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചനയും നടക്കുകയാണ്. കൂടുതല്‍ വില കൊടുത്ത് വാങ്ങണമെങ്കില്‍ ഗവണ്മെന്റിന്റെ കമ്മീഷന്റെ അംഗീകാരം വേണം.
അംഗീകാരത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കും. എത്ര കാലത്തേക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് കൃത്യമായി ഒരു ഡേറ്റ് ഞാന്‍ പറയുന്നില്ല. ലഭ്യതക്കുറവ് രാജ്യത്തൊട്ടാകെയുണ്ട്. മഴ കുറയുമ്പോള്‍ ചൂട് കൂടുകയാണ്.
അപ്പോള്‍ ഉപഭോഗവും കൂടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗം വരികയാണ്. അതനുസരിച്ച് ഉല്‍പ്പാദനം കൂടിയിട്ടില്ല – അദ്ദേഹം പറഞ്ഞു.
പവര്‍കട്ടിന് മുന്നറിയിപ്പ് നല്‍കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പഖഞ്ഞു. മുന്‍കൂട്ടിയല്ലാതെയും അടിയന്തര സാഹചര്യത്തില്‍ കട്ടാക്കേണ്ടി വരും. ഞാന്‍ എറണാകുളത്ത് പ്രസംഗിക്കുമ്പോള്‍ കറണ്ട് പോയി.
പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് കറണ്ട് പോയത്. അന്വേഷിച്ചപ്പോള്‍ മനപ്പൂര്‍വമല്ല.ഇന്ന് ഞാനൊരു പരിപാടിയില്‍ സംസാരിച്ചപ്പൊ സെക്കന്‍ഡ് നേരത്തേക്ക് കറണ്ടു പോയി.
അത് മനപ്പൂര്‍വമാണോ എന്ന് പരിശോധിക്കും. സത്യസന്ധമായി വിലയിരുത്തുന്ന ആരും സര്‍ക്കാരിനെ കുറ്റം പറയില്ല – അദ്ദേഹം പറഞ്ഞു.






