തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവ് ഉണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറു മുതല്‍ 12 മണി വരെയാണ് നിയന്ത്രണത്തിന് സാധ്യത.
അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം അപ്രതീക്ഷിതമായി വർധിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്നും പവർ എക്സ്ചേഞ്ചുകളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നു നില്ക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. തത്സമയ വൈദ്യുതി ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.
ജാഗ്രതാ നിർദേശം
പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം.
പുറത്ത് പോകുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണം.
ദിവസം ധാരാളം വെള്ളം കുടിക്കണം.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
കടുത്ത ചൂടിനെ തുടർന്ന് കാട്ടുതീയും തീപിടിത്തങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പാലിക്കണം.
അതിനിടെ ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് വീണ്ടും മഴ വരുന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.






