കൊല്ലം: മയ്യനാട് കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനാകാതെ പോലീസ്.
കെഎസ്ഇബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനാണ് മർദനമേറ്റത്. കൂട്ടിക്കട സ്വദേശി ഹാഷിം ആണ് ശ്രീകുമാറിനെ ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഹാഷിം ഒളിവിൽ പോയിരുന്നു. ശ്രീകുമാറിനെ ഹാഷിം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയാണ് ഇരവിപുരം പോലീസിൽ ശ്രീകുമാർ പരാതി നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈൻ കമ്പികൾ മാറ്റി എബിസി കേബിൾ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകൽ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു.
തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.






