കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ 16 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഈ മാസം എട്ടിനാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. ആശുപത്രിയില്‍ വയനാട് സ്വദേശിനിയെന്ന വിലാസമാണ് നല്‍കിയിരുന്നത്.
കൂട്ടിരിപ്പിനായി സുഹൃത്തിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യുവതി ഗർഭിണിയായിരുന്ന വിവരം കുടുംബാംഗങ്ങള്‍ക്കും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
വിദേശത്ത് ജോലി ചെയ്തിരുന്ന യുവതി, ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന ഭയത്തിലാണ് രഹസ്യമായി കോഴിക്കോട്ടെത്തി പ്രസവിച്ചതെന്ന് പൊലീസിനോട് സൂചിപ്പിച്ചതായാണ് വിവരം.
പ്രസവശേഷം ആശുപത്രി വിട്ട യുവതി, കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് വീണ്ടും മെഡിക്കല്‍ കോളേജിലെത്തി. കുഞ്ഞിനെ അല്പസമയം നോക്കാൻ ആവശ്യപ്പെട്ട് കൂട്ടിരിപ്പുകാരിയുടെ കൈയില്‍ ഏല്‍പ്പിച്ച ശേഷം തിരികെ വരാതെ കടന്നുകളയുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെ സ്ത്രീ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്കി.
തുടർന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശിനിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
അന്വേഷണത്തില്‍, യുവതി മൂന്ന് വർഷമായി ഭർത്താവില്‍ നിന്ന് വേർപിരിഞ്ഞ് കഴിയുകയാണെന്നും വ്യക്തമായി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കുകയും തുടർന്ന് കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.






