കോട്ടയം: സ്ഥാനാർഥി ചിത്രം തെളിയുകയും പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ രംഗത്തിറങ്ങുകയും ചെയ്തതോടെ ജില്ലയിൽ രാഷ്ട്രീയം ഉപതിരഞ്ഞെടുപ്പ് പോരാട്ടച്ചൂടിലായി.
തൃക്കൊടിത്താനം ഡിവിഷനിൽ നിന്ന് ജയിച്ച വിനുജോബ് ചങ്ങനാശേരി എം.എൽ.എയായതും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലെ യു.ഡി.എഫ് അംഗങ്ങളായ ബാബു മാത്യൂ, പ്രസാദ് നാരായണൻ എന്നിവർ മരിച്ചതോടയാണ് ഉപതിരഞ്ഞടുപ്പ്.
സഹതാപതരംഗം പ്രതീക്ഷിച്ച് ഇരുവരുടെയും ഭാര്യമാരെയാണ് യു.ഡി.എഫ് രംഗത്തിറക്കുന്നത്. നാളെ വരെ പത്രിക നൽകാം. 28നാണ് തിരഞ്ഞെടുപ്പ്.
മൂന്ന് സീറ്റുകളും യു.ഡി.എഫിന്റെ സിറ്രിംഗ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പിൽ നില നിറുത്താൻ കഴിയുമെന്ന് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുമ്പോൾ പയറ്റി നോക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ കേരളാകോൺഗ്രസ് സെക്രട്ടറിയേറ്റംഗവും യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറിയുമായ വിജയ് ജോസ് മാരേട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എം മാണി ധനമന്ത്രിയായിരിക്കെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
മുൻ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ മഞ്ചു സുജിത്താണ് ഇടതു സ്ഥാനാർത്ഥി.
ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗവും പായിപ്പാട് പഞ്ചായത്തംഗവും ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ എ.മനോജാണ് എൻ.ഡി.എ സ്ഥാനാർത്ഥ.






