കോട്ടയം:ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ നിന്ന് മാത്രമല്ല കണ്ടത്തിൽ ഗ്രൂപ്പിൻ്റെ തിരുനക്കര ക്ഷേത്രത്തിന് പുറകിലുള്ള ലോഡ്ജിലെ മാലിന്യവും ഓടയിലേക്ക് ഒഴുക്കുന്നു. പരിപാവനമായ ക്ഷേത്ര പരിസരത്തിന് സമീപം നൂറ് കണക്കിന് ജനങ്ങൾ താമസിക്കുന്ന ഭാഗത്തുകൂടിയാണ് ഇത്തരത്തിൽ ഓടവഴ മാലിന്യം ഒഴുക്കി വിടുന്നത് .

ശാസ്ത്രി റോഡിലെ കണ്ടത്തിൽ
ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് മാലിന്യവും ഓടയിലൂടെ ഒഴുക്കിവിടുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നഗരസഭയിലും പൊല്യൂഷൻ കൺട്രോൾ ബോർഡിലും കഴിഞ്ഞയാഴ്ച പരാതി നൽകിയിരുന്നു.
എന്നാൽ നടപടി വൈകിയതിനേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു .
അടിയന്തിര വിഷയമായി കണ്ട് ഹർജി പരിഗണിച്ച ഹൈക്കോടതി
കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ നിന്നും ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കുന്നത് അന്വേഷിച്ച് നാലാഴ്ചക്കകം നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.
ഇതേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ലോഡ്ജിൻ്റെ രണ്ട് സെപ്റ്റിക് ടാങ്കുകളിൽ നിന്ന് ഓടയിലേക്ക് പൈപ്പ് വഴി മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തി.
പിന്നാലെ മാലിന്യം ഒഴുക്കുന്നത് നിർത്തിവെയ്ക്കാനും 15 ദിവസത്തിനകം സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിക്കാനും ആവശ്യപ്പെട്ട് നഗരസഭാ അധികൃതർ ലോഡ്ജ് ഉടമയ്ക്ക് നോട്ടീസ് നൽകി.
തിരുനക്കരയിലെ ലോഡ്ജിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യം ചിൽഡ്രൻസ് ലൈബ്രറിയുടെ മുൻപിലൂടെ ബോട്ട്ജെട്ടിയിലേക്കാണ് ഒഴുകി എത്തുന്നത്.
ശാസ്ത്രീ റോഡിലെ ടൂറിസ്റ്റ് ഹോമിന് പിന്നാലെ കണ്ടത്തിൽ ഗ്രൂപ്പിൻ്റെ തിരുനക്കരയിലുള്ള ലോഡ്ജിൽ നിന്നും ഓടവഴി മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയതോടെ തേർഡ് ഐ ന്യൂസ് വീണ്ടും ഹൈക്കോടതിയെ
സമീപിക്കും.
ഹൈക്കോടതിയിൽ നിന്നും കമ്മീഷനെ എത്തിച്ച് ലോഡ്ജ് പരിശോധിപ്പിക്കുന്ന നടപടികളിലേക്ക് തേർഡ് ഐ ന്യൂസ് കടക്കും.
കണ്ടത്തിൽ ഗ്രൂപ്പ് ഓട വഴി മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തുകയും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിന് പിന്നാലെ നഗരത്തിലെ മറ്റ് ചില കെട്ടിടങ്ങളിലും ഇതു തന്നെയാണ് ചെയ്യുന്നതെന്ന് സൂചിപ്പിച്ചു കൊണ്ട് തേർഡ് ഐ ന്യൂസിലേക്ക് നിരവധി പരാതികൾ എത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇതിനെതിരേയും നിയമ നടപടികൾ സ്വീകരിക്കും






