കോട്ടയം : കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ ആരംഭിച്ചത്. വാഗമണ്‍-ഈരാറ്റുപേട്ട റൂട്ടില്‍ മണ്ണിച്ചിലുണ്ടായതോടെ നേരിയ ഗതാഗത തടസമുണ്ടായി. മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുകയാണ്. കാരികാട് ടോപ്പിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. ഇവിടം ജനവാസ മേഖലയല്ല.
അടുത്ത മൂന്ന് മണിക്കൂറിലേക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.






