കൂട്ടിക്കൽ : കൂട്ടിക്കൽ വില്ലേജ് പരിധിയിലെ സർക്കാർ, റവന്യൂ ഭൂമികൾ സ്വകാര്യ വ്യക്തികൾ കൈയേറുന്നതായും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമി സ്വന്തമാക്കാൻ ശ്രമം നടക്കുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഐഎൻറ്റിയുസി കോട്ടയം ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ അറിയിച്ചു.

കൂട്ടിക്കൽ കോലാഹലമേട് പ്രദേശത്ത് സർക്കാർ ഭൂമിയുടെ അതിർത്തികൾ പുനഃപരിശോധിച്ച് അടിയന്തരമായി സർവേ നടത്തി ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം കണ്ടെത്തണമെന്നാണ് ആവശ്യമുയരുന്നത്. പ്രദേശത്ത് അനധികൃത തടയണകളും അനുമതിയില്ലാത്തതോ ചട്ടവിരുദ്ധമോ ആയ കെട്ടിട നിർമ്മാണങ്ങളും നടക്കുന്നതായി പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടെന്നും മറ്റ് പ്രദേശങ്ങളിലെ പട്ടയങ്ങൾ ഉപയോഗിച്ച് വ്യാജ ആധാരങ്ങൾ തയ്യാറാക്കി സർക്കാർ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.
കൂട്ടിക്കൽ–ഏന്തയാർ സ്വദേശിയുടെ നേതൃത്വത്തിൽ വലിയ ഭൂമാഫിയ പ്രവർത്തിക്കുന്നതായും, ഭൂമി കയ്യേറ്റത്തിന് തടസ്സം നിൽക്കുന്നവരെ സാമ്പത്തികമായും അല്ലാതെയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പിന്തുണ ഉറപ്പാക്കുന്നതായും ആരോപണമുണ്ട്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളങ്കാട് ടോപ്പ് വാർഡിലുള്ള വസ്തുവിന്റെ പട്ടയം ഉപയോഗിച്ച് കോലാഹലമേട് പ്രദേശത്ത് വ്യാജ ആധാരം തയ്യാറാക്കിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതിന്റെ യാഥാർഥ്യം ബന്ധപ്പെട്ട റവന്യൂ, രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് കണ്ടെത്തണമെന്നും അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങളുടെ അനുമതി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യമുന്നയിച്ചു. കോലാഹലമേട് കേന്ദ്രീകരിച്ച് കൂട്ടിക്കൽ വില്ലേജിലെ റവന്യൂ ഭൂമിയിൽ വ്യാജ ആധാരങ്ങളുടെ മറവിൽ വൻകിട കെട്ടിടങ്ങൾ ഉയർന്നുവരുന്നതായും ആരോപണമുണ്ട്. പഞ്ചായത്തിൽ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങളും അനുവദിച്ച പെർമിറ്റുകളും പരിശോധിക്കാതെ അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിയുടെ ഉടമസ്ഥാവകാശം, പട്ടയങ്ങളുടെ ആധികാരികത, ആധാരങ്ങളുടെ നിയമസാധുത, കെട്ടിടനിർമ്മാണ അനുമതികൾ, റവന്യൂ–പഞ്ചായത്ത് രേഖകൾ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയോ ഒത്താശയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഭൂമി കയ്യേറ്റം, വ്യാജരേഖകൾ, അനധികൃത നിർമ്മാണം എന്നിവ സംബന്ധിച്ച പരാതിയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെടുമെന്നും, ആവശ്യമായ രേഖകളും തെളിവുകളും സഹിതം ബഹുജന പിന്തുണയോടെ ജില്ലാ കളക്ടർ, റവന്യൂ വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകുമെന്നും അബ്ദു ആലസംപാട്ടിൽ അറിയിച്ചു.






