കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്.
കുണ്ടറ സ്വദേശി സിയാദിന്റെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്നാണ് ആരോപണം.
ഒരു മാസം മുൻപായിരുന്നു സംഭവം. സിയാദിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. വിഷയത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
ഒന്നര മാസം മുൻപാണ് 13 വയസ്സുകാരനെ കാണാൻ ഇല്ലെന്ന പരാതിയില്‍ അയല്‍വാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത് തൊട്ടടുത്ത ദിവസം രാവിലെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെട്ടത്. പൊലീസ് മർദനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ വെച്ച് മർദിച്ചു എന്ന് സിയാദ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
സ്റ്റേഷനിലെ സിപിഒക്കെതിരെയാണ് ആരോപണം. അതേസമയം സിയാദിന്റെ മരണ കാരണം ഹൃദയത്തിലെ അണുബാധയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ട റിപ്പോർട്ടിലെ വിവരം.






