ഡൽഹി: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ആദ്യ ഉപാധിയായി ലബനനില്‍ നിന്നുള്ള ഇസ്രയേലിന്റെ പൂർണ്ണമായ പിന്മാറ്റം മുന്നോട്ടുവെച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി.
ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിലച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നല്കുുന്നത്. അതിനിടെ, അമേരിക്കൻ സഹായത്തോടെ ഹോർമൂസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളില്‍ ഒന്ന് കടലിലെ മൈനില്‍ തട്ടി തകർന്നതായും ഇറാൻ അവകാശപ്പെട്ടു.
സ്വന്തം കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു നാവികൻ കൊല്ലപ്പെട്ട സംഭവത്തില്‍ യുക്രൈന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്കി. ബ്രിട്ടന് പുറമെ യുക്രൈനെക്കൂടി ഇറാൻ വെല്ലുവിളിച്ചത് സംഘർഷം കൂടുതല്‍ മേഖലകളിലേക്ക് പടരുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്. അമേരിക്കയെ ആക്രമിക്കാൻ റഷ്യ സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് യുക്രൈന് നേരെ ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ വിഷയം റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പരിധിയിലേക്ക് കൂടി കടന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.
അതേസമയം, ഹോർമൂസില്‍ ഇറാന്റെ ആക്രമണശേഷി തകർക്കുക എന്ന ലക്ഷ്യം പൂർത്തിയായെന്നും നിലവിലെ ആക്രമണങ്ങള്‍ തുടരുന്നതില്‍ അർത്ഥമില്ലെന്നും അമേരിക്കൻ സെൻട്രല്‍ കമാൻഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്കയ്ക്കും ഇറാനും ഇടയില്‍ പുതിയ ആക്രമണങ്ങള്‍ നടന്നിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തുന്നുണ്ട്. ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ച യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിർണായകമാകും.






