കൊച്ചി: കൊച്ചിയില്‍ വൻ ലഹരിവേട്ട. കാക്കനാട്ടെ വാടകവീട്ടില്‍ നിന്ന് 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി.
പെയിന്റ് ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. ഒഡീഷയില്‍ നിന്ന് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിവസ്തുക്കളാണ് എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാരിയർമാർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രൊഫഷണല്‍ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലേക്ക് എത്തുന്നത്. കഞ്ചാവ് എറണാകുളത്ത് എത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ കാരിയർമാരെ തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി.
ലഹരി കടത്തിന് പിന്നില്‍ പ്രവർത്തിച്ച പ്രധാന സൂത്രധാരന്മാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഒഡീഷയില്‍ നിന്ന് വളരെ ചെറിയ തുകയ്ക്ക് കഞ്ചാവ് വാങ്ങിയെത്തിച്ച്, സംസ്ഥാനത്ത് 50 ഇരട്ടിയിലധികം തുകയ്ക്കാണ് ഇവർ ചില്ലറ വില്‍പ്പന നടത്തുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.






