തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയതെന്നും എന്നാൽ കേരളം ഇത് അംഗീകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലും സത്യപ്രതിജ്ഞാ ചടങ്ങുകളിലും കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ട്.
എന്നാൽ സംസ്ഥാന സർക്കാരിന്റെ മറ്റ് ഔദ്യോഗിക പരിപാടികളിൽ കേരളത്തിന്റെ നിലവിലുള്ള പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക. ഇതനുസരിച്ച് ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ ആലപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.






