ഡൽഹി: സമുദ്രപാതകളില്‍ സംഘർഷവും സുരക്ഷാ ഭീഷണിയും രൂക്ഷമായതോടെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ട്രെയിൻ ഓടിക്കാനുള്ള വൻ പദ്ധതിയനുമായി റഷ്യൻ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ (Marat Khusnullin).
റഷ്യൻ ഉല്‍പ്പന്നങ്ങളും എണ്ണയും ഇന്ത്യൻ സമുദ്രത്തിലേക്ക് സുരക്ഷിതമായും വേഗത്തിലും എത്തിക്കുന്നതിനായി 4 അയല്‍രാജ്യങ്ങള്‍ കടന്നുപോകുന്ന കൂറ്റൻ റെയില്‍വേ ഇടനാഴിയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക്, ചെങ്കടല്‍, കരിങ്കടല്‍ എന്നിവിടങ്ങളില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്ക്കുന്നതും ചരക്കുകപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാകുന്നതുമാണ് റഷ്യയെ ഇത്തരമൊരു പുതിയ വഴി തേടാൻ പ്രേരിപ്പിച്ചത്.
നിലവില്‍ റഷ്യയില്‍ നിന്ന് ഇറാൻ വഴി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഇന്റർനാഷണല്‍ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് ഇടനാഴി (INSTC) നിലവിലുണ്ടെങ്കിലും, അമേരിക്കൻ ഉപരോധങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇറാന്റെ തുറമുഖ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലില്‍ യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് റഷ്യയുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് റിസ്ക് കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പുതിയ റെയില്‍പാത എന്ന ആശയം റഷ്യൻ ഉപപ്രധാനമന്ത്രി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
റഷ്യയില്‍ നിന്ന് ആരംഭിച്ച് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നതാണ് നിർദ്ദിഷ്ട റെയില്‍വേ പദ്ധതി. സമുദ്രമാർഗ്ഗമുള്ള ഗതാഗതച്ചെലവ് ലഘൂകരിക്കാനും ഏഷ്യൻ രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരം കൂടുതല്‍ വേഗത്തിലാക്കാനും ഈ പാത ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ ഈ പദ്ധതി എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. സാമ്പത്തിക-നയതന്ത്ര തലങ്ങളില്‍ ഈ വൻ പദ്ധതി യാഥാർത്ഥ്യമായാല്‍ അത് ഏഷ്യൻ സാമ്പത്തിക ഭൂപടത്തില്‍ വൻ മാറ്റങ്ങള്‍ സൃഷ്ടിക്കും.






