തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കോര്പറേഷന് കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷയില്‍ തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും. തന്റെ നിര്‍ദേശം മറികടന്ന് അനുകൂല റിപ്പോര്‍ട്ട് നല്കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെഎം ഷാജി വ്യക്തമാക്കി.
അണ്ടര്‍ സെക്രട്ടറി ചെയ്തത് ഗുരുതരമായ തെറ്റാണ്. വകുപ്പ് മന്ത്രി എന്ന നിലക്ക് ലജ്ജ ഉളവാക്കിയ സംഭവമാണ് നടന്നത്. റിപ്പോര്‍ട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അവധി നല്കാന് സാധിക്കില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണെന്നും കെഎം ഷാജി പറഞ്ഞു.
'നാളെ തിരുവനന്തപുരത്ത് യോഗം ചേരും. രാഷ്ട്രീയത്തിനകത്തുള്ള മാറ്റങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടോ എന്നുള്ളത് പരിശോധിക്കണം. ഏത് പാര്‍ട്ടി എന്നത് ഘടകമല്ല. ക്രിമിനല്‍ ആയ ഒരാള്‍ക്ക് തദ്ദേശവകുപ്പിന്റെ ഒരു പേപ്പര്‍ കൊണ്ട് ആനുകൂല്യം ലഭിക്കാന്‍ പാടില്ല. ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന സാധ്യത പരിശോധിക്കും' എന്നും അദ്ദേഹം പറഞ്ഞു.






