തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷി മൊഴി. വാഹനമോടിച്ചിരുന്നത് ശ്രീറാം എന്നാണ് പത്താം സാക്ഷി ശ്രീജിത്തിന്റെ മൊഴി. ബഷീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശ്രീജിത്ത് തിരിച്ചറിഞ്ഞു. കേസിലെ ആറാം സാക്ഷി കൂറുമാറിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്ന മൊഴി ഈ സാക്ഷി മാറ്റിയത് ചര്‍ച്ചയായിരിക്കുമ്പോഴാണ് ശ്രീറാമിന് കുരുക്കായി ശ്രീജിത്തിന്റെ മൊഴി വരുന്നത്.
അതിനിടെ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് കെ എം ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിചാരണ നടക്കേണ്ട തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യ പ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് പരാതി. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹർജിയിൽ പറയുന്നു.
2019 ആഗസ്റ്റ് രണ്ട് അര്‍ധരാത്രിയിലാണ് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനം കെഎം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മദ്യപിച്ചത് കണ്ടെത്താന്‍ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ചയായും കോടതി വിലയിരുത്തിയിരുന്നു.






