തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഏറെ തിളങ്ങിയ നേതാവാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ.
എന്നാല്‍ രണ്ടാം പിണറായി സർക്കാരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂർ മണ്ഡലം വിട്ട് പേരാവൂരില്‍ മത്സരിച്ച കെ.കെ. ശൈലജ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പേരാവൂരില്‍ മത്സരിക്കാനിടയായ സാഹചര്യത്തെ കുറിച്ചും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും തുറന്നു പറയുകയാണ് കെ.കെ.ശൈലജ. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ശൈലജ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. .
മട്ടന്നൂരില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച തന്നെ പേരാവൂർ സീറ്റ് പിടിച്ചെടുക്കാമെന്ന് പറഞ്ഞ് അവിടെ നിറുത്തി ഒതുക്കി സിപിഎം തോല്‍പ്പിക്കുകയായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് ശൈലജ പറഞ്ഞു.. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാർട്ടി ഒരു തീരുമാനം എടുത്തിരുന്നു, രണ്ട് ടേം തുടർച്ചയായി മത്സരിച്ച ആളുകള്‍ അതേ മണ്ഡലത്തില്‍ മത്സരിക്കേണ്ടതില്ല എന്നതായിരുന്നു അത്. എന്നാല്‍ മണ്ഡലത്തില്‍ ആ സ്ഥാനാർത്ഥി നിന്നാലേ ജയിക്കൂ എന്നുണ്ടെങ്കില്‍ ടേം നോക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു. എന്റെ കാര്യത്തിലും ഷംസീറിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.
പാർട്ടി തീരുമാനം ഞങ്ങള്‍ ശിരസാ വഹിക്കുകയായിരുന്നു. എന്നാല്‍ പാർട്ടി പാനലില്‍ ഉണ്ടായിരിക്കണമെന്ന ചർച്ച വരികയും വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. അങ്ങനെ മത്സരിക്കുമ്പോള്‍ തുടർച്ചയായി മത്സരിച്ച സീറ്റിലല്ല, പേരാവൂർ മണ്ഡലം പിടിച്ചെടുക്കേണ്ട സീറ്റാണ്. അങ്ങനെയാണ് അവിടെ മത്സരിച്ചത്. അന്നൊന്നും സി.പി.എമ്മിന് ഇങ്ങനെയൊരു പരാജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൂന്നാമതും എല്‍.ഡി.എഫ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ശൈലജ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ കനത്ത തോല്‍വിയെ കുറിച്ചും അവർ അഭിമുഖത്തില്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പിലെ പരാജയം ഏതെങ്കിലും പാർട്ടി സഖാക്കള്‍ തെറ്റ് ചെയ്തത് കൊണ്ടാണ് എന്നല്ല വിലയിരുത്തുന്നത്. എന്നാല്‍ പരാജയ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ പാർട്ടിയുടെ ഭാഗത്ത് പോരായ്മകളുണ്ട്. അത് തീർച്ചയായും ഞങ്ങള്‍ പരിശോധിക്കും. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം അത് തികച്ചും രാഷ്ട്രീയപരമാണ് എന്നതാണ്. കേരളത്തില്‍ ഇടതുപക്ഷം വളരെ ശക്തമായിട്ട് നില്‍ക്കുകയാണ്. തുടർച്ചയായി രണ്ട് വട്ടം അധികാരത്തിലിരുന്നു. അപ്പോള്‍ ഇടതുപക്ഷത്തിന് വീണ്ടും ഭരണം കിട്ടുന്നതില്‍ അസഹിഷ്ണുത കാണിക്കുന്ന പ്രതിലോമ രാഷ്ട്രീയം ഇവിടെ ഉണ്ട്. കോണ്‍ഗ്രസും ബിജെപിയും കയ്യാളുന്ന രാഷ്ട്രീയമാണത്.
എന്തുവില കൊടുത്തും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുക എന്ന ആഗ്രഹം കോണ്‍ഗ്രസിനുമുണ്ട് ബി.ജെ.പിക്കുമുണ്ട്. . നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ എതിരാളികളുടെ പ്രധാന മുദ്രാവാക്യം, പത്ത് വർഷം തുടർച്ചയായി സിപിഎം ഭരിക്കുന്നു. ഇനി ഭരിക്കേണ്ടതില്ല എന്നായിരുന്നു. അതിനുള്ള കൂട്ടായ്മകളും ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം. ധാരാളം പണം കോണ്‍ഗ്രസും ബി.ജെ.പിയും ഉപയോഗിച്ചു. അതുപോലെതന്നെ അവർ പരസ്പരം സഹായിച്ചു എന്നതാണ് ഞങ്ങളുടെ വിലയിരുത്തലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.






