തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ചേർന്ന ഗുണനിലവാര മേല്‍നോട്ടസമിതി (ക്യുഐപി) യോഗമാണ് പരീക്ഷകള്‍ മുൻ നിശ്ചയപ്രകാരം നടത്താൻ തീരുമാനിച്ചത്. പരീക്ഷകള്‍ മാറ്റിവെച്ചാല്‍ അത് രണ്ടാം പാദത്തിലെ അധ്യയനത്തെയും കലാ-കായിക-പ്രവൃത്തിപരിചയ മേളകള്‍ ഉള്‍പ്പെടെയുള്ള മറ്റു പരിപാടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഓണത്തിന് ശേഷം പരീക്ഷകള്‍ നടത്തിയാല്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാലാണ് ഈ തീരുമാനം.
പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകള്‍ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും. എട്ടാം ക്ലാസിനു മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ല.
ഈ പ്രതിസന്ധി പരിഹരിക്കാൻ ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളില്‍ യാതൊരു മാറ്റവുമില്ല.
വരും ദിവസങ്ങളില്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21-ന് തന്നെ വിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകള്‍ അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം.






