കണ്ണൂർ: തന്ത്രപ്രധാന മേഖലയായ ഏഴിമല നാവിക അക്കാദമിയില്‍ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി അക്കാദമിയില്‍ ജോലിചെയ്തു വരുകയായിരുന്ന ബംഗ്ലാദേശുകാരന് പിടിയില്‍.
വ്യാജ ആധാർ കാർഡില്‍ ബിപ്ലബ് സോറൻ (32) എന്ന പേരുള്ള ആളാണ് പിടിയിലായത്. ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കിയിരുന്നു.
ഒരു വർഷമായി നാവിക അക്കാദമിയിലെ ലോണ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് അധികൃതർ നിരീക്ഷിക്കാൻ തുടങ്ങിയത്.
നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയും ഫോണില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകള്‍ കണ്ടെത്തുകയും ചെയ്തു. പിന്നാലെ പയ്യന്നൂർ പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു.
രണ്ടുദിവസം മുൻപ് കണ്ണൂരിലെ സ്പായില്‍ നിന്ന് 5 ബംഗ്ലാദേശി യുവതികളെയും പോലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകളുമായാണ് ഇവരെയും പിടികൂടിയത്. കൂടുതല്‍ ബംഗ്ലദേശികള്‍ തങ്ങളുടെ പൗരത്വം മറച്ചുവച്ച് ജില്ലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഇവർ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.






