കോട്ടയം: അഴിമതിക്കും കൈക്കൂലിക്കുമെതിരെ സീറോ ടോളറൻസ് നയവും കർശന മുന്നറിയിപ്പുകളുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്.
എല്‍ഡിഎഫ് കാലത്തേത് പോലെ കൈക്കൂലി കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥർ ചുരുങ്ങിയ സമയത്തിനകം സർവീസില്‍ തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സസ്പെൻഷൻ കാലയളവില്‍ ലഭിക്കുന്ന ശമ്പളക്കുറവ് ഒഴിച്ചുനിർത്തിയാല്‍, ഇത്തരം ഉദ്യോഗസ്ഥർക്ക് കാര്യമായ മറ്റ് ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ.
കൈക്കൂലി കേസില്‍പ്പെട്ട ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ വൈകരുതെന്ന് വ്യക്തമാക്കി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിലും, പ്രായോഗികതലത്തില്‍ അത് നടപ്പിലാകുന്നില്ല.
സസ്പെൻഷൻ 'അവധി' മാത്രമായി ചുരുങ്ങുകയാണ് ചെയ്യാറ്.
വിജിലൻസ് കൈയോടെ പിടികൂടുന്ന ഉദ്യോഗസ്ഥരെ വകുപ്പുതല നടപടിയുടെ ഭാഗമായി ഉടൻ തന്നെ സസ്പെൻഡ് ചെയ്യാറുണ്ട്.
എന്നാല്‍, ഈ സസ്പെൻഷൻ ആറു മാസം മുതല്‍ ഒരു വർഷം വരെ മാത്രമേ നീണ്ടുനില്‍ക്കൂ.
ഇതിനുശേഷം ഇവർ തടസങ്ങളില്ലാതെ ജോലിയില്‍ തിരിച്ചുകയറുന്നു.
സസ്പെൻഷൻ കാലയളവില്‍ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഏക ശിക്ഷ ശമ്പളത്തിലെ 35 ശതമാനം തടഞ്ഞുവെക്കല്‍ മാത്രമാണ്.
സസ്പെൻഷൻ ഒഴിവാകുന്നതോടെ മുഴുവൻ ശമ്പളവും ലഭിച്ചു തുടങ്ങും. കേസില്‍ അന്തിമമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍, സസ്പെൻഷൻ കാലത്ത് തടഞ്ഞുവെച്ച തുകയും മറ്റ് സർവീസ് ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ തിരികെ ലഭിക്കുകയും ചെയ്യും.
സസ്പെൻഷൻ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥരും വകുപ്പുകളും ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നത്.
കേസുകളുടെ ബാഹുല്യവും തെളിവുശേഖരണത്തിലെ സങ്കീർണ്ണതയും കുറ്റപത്രം നല്‍കുന്നത് വൈകിക്കുകയാണ് ചെയ്യുന്നത്.
വിജിലൻസ് പരിശോധന കർശനമാക്കിയിട്ടും കൈക്കൂലി വാങ്ങുന്ന സംഭവങ്ങളില്‍ യാതൊരു കുറവുമില്ല. മോട്ടോർ വാഹന വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലുമാണ് വിജിലൻസ് കേസില്‍പ്പെടുന്ന ഉദ്യോഗസ്ഥർ ഏറ്റവും കൂടുതലുള്ളത്.
നേരിട്ട് പണം വാങ്ങുന്നതിന് പുറമെ ഗൂഗിള്‍ പേ വഴി ഡിജിറ്റലായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘം കൈയോടെ പിടികൂടിയിടുണ്ട്.
ഫിനോഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകള്‍ നല്കി വിജിലൻസ് നടത്തുന്ന 'ട്രാപ്പ്' കേസുകളില്‍ മാത്രമാണ് ഭൂരിഭാഗവും കോടതി ശിക്ഷയിലേക്ക് എത്തുന്നത്.
ഇത്തരം ട്രാപ്പ് കേസുകളില്‍ കൃത്യമായ തെളിവുകള്ക്കായും നടപടികള്‍ക്കുമായി മറ്റ് വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെ വരെ സാക്ഷികളാക്കാറുണ്ട്.
എന്നാല്‍, ഇത്തരം ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്ള കേസുകളില്‍ പോലും സാങ്കേതികപരമായ കാരണങ്ങളാല്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ രക്ഷപ്പെട്ടുപോകുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ക്രിമിനല്‍ കേസുകള്‍, പോക്സോ കേസുകള്‍, ലൈംഗികാരോപണങ്ങള്‍, വിജിലൻസ് കേസുകള്‍ എന്നിവയില്‍ പ്രതികളായ എത്ര സർക്കാർ ജീവനക്കാരുണ്ടെന്നും ഇവർക്കെതിരെ വകുപ്പുതലത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്നും കൃത്യമായി പരിശോധിക്കപ്പെടണമെന്ന ആവശ്യം ശക്തമാണ്.
ചുരുക്കം ചിലരെ മാത്രമാണ് നിലവില്‍ സർവീസില്‍ നിന്ന് പിരിച്ചുവിടുന്നത്. അഴിമതി കേസില്‍പ്പെടുന്നവർക്ക് തക്കതായ ശിക്ഷ വേഗത്തില്‍ ഉറപ്പാക്കിയില്ലെങ്കില്‍ എല്ഡിഎഫിൻ്റെതു പോലെ യുഡിഎഫ് സർക്കാരിന്റെ മുന്നറിയിപ്പുകള്‍ വെറും കടലാസിലൊതുങ്ങുമെന്നാണ് പൊതുജനങ്ങളുടെ ആശങ്ക






