കടുത്തുരുത്തി: കനത്ത മഴയെത്തുടർന്ന് കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. നിരവധി വീടുകളിൽ വെള്ളം കയറി
ഈ പ്രദേശത്തെ മിക്ക വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താൽ ഏതു സമയത്തും കൂടുതൽ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറാവുന്ന സ്ഥിതിയിലാണ്.
കടുത്തുരുത്തി വലിയതോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മഴയുടെ ശക്തി ശമിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും മാറിയിട്ടില്ല.
കൂടാതെ കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനാൽ തോടുകളിലെയും മൂവാറ്റുപുഴയാറ്റിലെയും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്.
കടുത്തുരുത്തിയുടെ പടിഞ്ഞാറൻ മേഖലയിലും കല്ലറയിലും വെള്ളപ്പൊക്ക ദുരിതത്തിന് ശമനമില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതാണ് മൂവാറ്റുപുഴയാറിലെയും തോടുകളിലെയും ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്ക്കാൻ കാരണം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിന്നാൽ മാത്രമേ വീടുകള്‍ക്കുള്ളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളമിറങ്ങിത്തുടങ്ങൂ.
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ മാന്നാർ മിച്ചഭൂമി, എഴുമാന്തുരുത്ത്, വെള്ളാശേരി, പള്ളിത്താഴം, ആപ്പുഴ, എരുമത്തുരുത്ത്, കൊല്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുകയാണ്.
നിരവധി കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. വലിയതോട്ടിലും ചുള്ളിത്തോട്ടിലും ജലനിരപ്പ് ഉയര്‍ന്നതാണ് കടുത്തുരുത്തി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനിടയാക്കിയത്. ആയാംകുടി-എഴുമാന്തുരുത്ത്, ആപ്പാഞ്ചിറ-ആയാംകുടി റോഡ്, കടുത്തരുത്തി-ആപ്പുഴ തീരദേശ റോഡ് എന്നീ റോഡുകളെല്ലാം വെള്ളം കയറിയനിലയിലാണ്.






