തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദർശിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശൻ, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും.
മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നാണ് വിവരം. ഇക്കാര്യം നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധിയും 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ഇടുക്കി ജില്ലകളിലാണ് സമ്പൂർണ അവധി പ്രഖ്യാപിച്ചത്. ഇതിനൊപ്പം തന്നെ കണ്ണൂരിലും വയനാട്ടിലുമാണ് നിയന്ത്രിത അവധിയുള്ളത്.






