വടകര: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ടി.വി. സുധീർകുമാർ അടക്കമുള്ള മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കാൻ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.
നാളെയാണ് മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കുന്നത്. സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തില്‍ സൊസൈറ്റിയില്‍ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകള്‍ സൃഷ്ടിച്ചുമാണ് ഈ വൻ തട്ടിപ്പ് നടത്തിയിരുന്നത്.
തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി ഡി.സി.സി സെക്രട്ടറി ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ് നിക്ഷേപ തട്ടിപ്പ് പുറംലോകം അറിയുന്നത്. സൊസൈറ്റിയിലെ 2.16 കോടിയുടെ തട്ടിപ്പ്, ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതോടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇബ്രാഹിം ഹാജി വടകര പൊലീസില്‍ നല്കിയ പരാതി എന്നീ നിർണായകമായ മൂന്നു കേസുകളാണ് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.






