ന്യൂഡൽഹി : കെ സുധാകരൻ എംപി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഡൽഹി ജന്തർമന്തറിലെത്തി. അദ്ദേഹം സിജെപി പ്രതിഷേധ വേദി സന്ദർശിച്ചു. ഐക്യദാർഢ്യം സിജെപിക്കല്ല, വിദ്യാർത്ഥികൾക്കെന്ന് അദ്ദേഹം അറിയിച്ചു. സിജെപിക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസിന് ഏകപക്ഷിയമായി തീരുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിജെപിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നേതാക്കളുമായി കൂടി ആലോചിക്കണം. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുതന്നെ സഭയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.
അതേസമയം വിഷയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ സഭയെ അറിയിച്ചെങ്കിലും ബഹളം തുടർന്നതോടെ ലോക്സഭ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമയമായതോടെ സഭ പിരിഞ്ഞു. രണ്ടു മിനിട്ട് മാത്രമാണ് സഭ സമ്മേളിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ പാര്‍ലിമെൻ്റിൽ ബഹളമായി. തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.






