കോഴിക്കോട് : കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീന്‍സും ടോപ്പുമണിഞ്ഞ് പുതിയ ലുക്കില്‍. ജീന്‍സും ടോപ്പും ധരിച്ചാണ് ജോളി ഇന്ന് മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്. ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാന്‍ ആളുകള്‍ കൂടി.
പിന്നാലെ പൊലീസ് ഇവരെ കോടതിക്ക് അകത്തേക്ക് മാറ്റി. സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. നിലവിൽ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയില്‍ശിക്ഷ അനുഭവിക്കുന്നത്.






