തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണമെനുവിൽ നിന്നും മട്ടനും മീനും ഒഴിവാക്കിക്കൊണ്ട് ജയില്‍ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചു.
ഉയര്‍ന്ന സാമ്പത്തികച്ചെലവും സംഭരണത്തിലെ ബുദ്ധിമുട്ടുകളും അന്തേവാസികളുടെ ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശം.
നിലവിലുള്ള ക്രമീകരണപ്രകാരം ആഴ്ചയില്‍ ഒരു ദിവസം മട്ടനും രണ്ട് ദിവസം മീനുമാണ് ജയിലുകളില്‍ നല്‍കുന്നത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 140 ഗ്രാം മീന്‍കറിയും ശനിയാഴ്ചകളില്‍ 100 ഗ്രാം മട്ടനുമാണ് ഉച്ചഭക്ഷണത്തിന് നല്കി വരുന്നത്.
എന്നാല്‍ മട്ടന്‍ പകരം കോഴിക്കറിയും മീനിന് പകരം സോയാബീന്‍ ചങ്ക്സും മുട്ടയും ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റെഡ്മീറ്റ് സ്ഥിരമായി കഴിക്കുന്നത് മൂലം തടവുകാര്‍ക്ക് ഉണ്ടാകാനിടയുള്ള ഹൃദ്രോഗ സാധ്യതയും മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭക്ഷണക്രമത്തില്‍ വരുത്തുന്ന ഈ മാറ്റം വഴി സര്‍ക്കാരിന് വര്‍ഷം തോറും കോടികളുടെ ഖജനാവ് ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മട്ടന്‍ നല്‍കാനായി മാത്രം പ്രതിവര്‍ഷം 5.72 കോടി രൂപയും മീന്‍ നല്കാന് 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. എന്നാല്‍ മട്ടന്‍ പകരം കോഴിക്കറി നല്കുമ്പോള് ചെലവ് 1.26 കോടി രൂപയായി കുറയും.
അതുപോലെ മീനിന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മൊത്തത്തില്‍ ഈ പരിഷ്കരണം വഴി പ്രതിവര്‍ഷം ഏകദേശം 5.7 കോടി രൂപ വരെ സര്‍ക്കാരിന് ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
1967 മുതലാണ് ജയില്‍ ഭക്ഷണത്തില്‍ മട്ടന്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. തുടര്‍ന്ന് കാലാനുസൃതമായി ഇതിന്റെ അളവില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2014ല്‍ ഗോതമ്പ് ഉണ്ടയും ഉണക്കമീനും ഒഴിവാക്കിയാണ് മീന്‍ കറി മെനുവില്‍ ഉള്‍പ്പെടുത്തിയത്.
പുതിയ മാറ്റങ്ങള്‍ വരുമ്പോഴും സസ്യഭുക്കുകളായ തടവുകാര്‍ക്ക് മാംസാഹാരം വിളമ്പുന്ന ദിവസങ്ങളില്‍ അധിക പച്ചക്കറി വിഭവങ്ങള്‍ ഉറപ്പാക്കും.
രോഗികളായ അന്തേവാസികള്‍ക്കായി മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണക്രമം തുടരുമെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.






