തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ സംസ്ഥാനത്തെ സ്കൂളുകളിലും നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകള്‍ക്ക് കൈമാറിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല.
വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി സസ്പെൻസാണ് ഇട്ടത്. എങ്കിലും സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം നാളെ പാടില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലറാണ് വൻവിവാദത്തിലായത്. സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമെ സ്കൂളുകളിലും വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം ഇറക്കിയ സർക്കുലറില്‍ ദേശീയഗാനം പാടാനാണ് നിർദ്ദേശം.
അത് തന്നെ പിന്തുടരാനാണ് പൊതുവിദ്യാഭ്യാസവകുപ്പും സ്കൂളുകള്‍ക്ക് നല്കിയ നിർദ്ദേശം. ചീഫ് സെക്രട്ടറിയുടെ സർക്കുലർ എല്‍ഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നത് തുടരുകയാണ്. സർക്കാർ ചടങ്ങുകളില്‍ ഇല്ലെങ്കിലും ലോക്ഭവനിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായും പാടും. ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് കാരണം ലോക്ഭവൻ നിർദ്ദേശമാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം വിവാദത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരുന്നു. അത്തരമൊരു നിർദ്ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ലോക്ഭവൻ വിശദീകരണം.






