ഇടുക്കി: സ്റ്റാൻഡിലെത്തി ബസിന് മുന്‍വശത്തെത്തി ഒരു മുത്തം നൽകി.പിന്നാലെ ബസിനെ നന്നായൊന്നു നോക്കി, മുന്‍ വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു.... സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന ഒരു ഡ്രൈവറുടെ വൈകാരിക രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്‍ എന്ന ഡ്രൈവറാണ് 18 വര്‍ഷത്തെ സേവനത്തിനുശേഷം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് യാത്രപറഞ്ഞത്.
അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ബസും യാത്രയും. എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന് ഓരോ അടിയും മുന്നോട്ടുവയ്ക്കാന്‍ ധൈര്യം നല്‍കിയ പ്രിയപ്പെട്ട ചങ്ങാതി.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി താഴെയിറങ്ങിയ പോള്‍ കുര്യന്‍, വര്‍ഷങ്ങളായി തന്റെ ജീവനും ജീവിതവുമായിരുന്ന ബസിന്റെ മുന്‍വശത്തെത്തി അത്യന്തം സ്‌നേഹത്തോടെ ഒരു മുത്തം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് വണ്ടിയെ ഒന്നുകൂടി നെഞ്ചോട് ചേര്‍ത്ത അദ്ദേഹം, താഴെയിറങ്ങി മുന്‍വശത്തെയും പിന്‍വശത്തെയും ടയറുകള്‍ തൊട്ടുതൊഴുതാണ് യാത്രപറഞ്ഞത്.
തൊഴിലിനോടും ആ യാത്രകളില്‍ കാത്തുരക്ഷിച്ച വാഹനത്തോടുമുള്ള അദ്ദേഹത്തിന്റെ അളറ്ററ്റ ആദരവ് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.
യാത്രപറച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. എത്രത്തോളം ഹൃദയവേദനയോടെയാണ് അദ്ദേഹം വിടവാങ്ങുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ടെന്നും, ബസും ജോലിയും ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരാള്‍ക്ക് ഈ രീതിയിലല്ലാതെ എങ്ങനെ യാത്രപറയാനാകുമെന്നുമാണ് ആളുകള്‍ കുറിക്കുന്നത്.
അന്നം തന്ന തൊഴിലിനോടും കാത്തുരക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് ഇതെന്ന് പ്രതികരിച്ചവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
വണ്ടിയെ സ്‌നേഹിക്കുന്ന ഡ്രൈവര്‍മാരുടെ വേദനയാണിതെന്നും അന്നം തന്ന തൊഴിലിനോടും കാത്ത് രക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് അദ്ദേഹം നല്‍കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോള്‍ കുര്യന്‍.






