കൊല്ലം : കൊല്ലത്ത് കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍, അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ആരോപണം. മകളുടെ മുന്നില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കും.
നാല് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ഗുരുതരമായ ആരോപണം. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
സംഭവത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ബിഎൻഎസ്77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്. പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് 2022 മുതല്‍ ഉള്ള കാലയളവിലാണ്. അശ്ലീല ദൃശ്യങ്ങള്‍ ഈ വര്‍ഷം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. നാട്ടിലെത്തിയ ശേഷം പരാതിക്കാരിയെ ഭര്‍ത്താവ് മര്‍ദിച്ചത് കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിനാണ്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.






