ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക് തോൽവി. ലോക മൂന്നാം നമ്പറായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി.
ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദൂറക്ക് ഇരട്ട ഗോൾ നേടിയപ്പോൾ സ്റ്റുവർട്ട് റുഷ്മെരെ, ഹെന്റ്രി ക്രോഫ്റ്റ് എന്നിവർ ഓരോ ഗോൾവീതം കണ്ടെത്തി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്ങും ദിൽപ്രീത് സിങ്ങും ലക്ഷ്യംകണ്ടു.
മത്സരം തുടങ്ങി 14-ാം മിനിറ്റിൽ ബന്ദൂറക്കിലൂടെ ഇംഗ്ലണ്ടാണ് ലീഡെടുത്തത്. 17-ാം മിനിറ്റിൽ ഹർമൻപ്രീതിലൂടെ ഇന്ത്യ ഒപ്പം പിടിച്ചു. 24-ാം മിനിറ്റിൽ ദിൽപ്രീത് കൂടി ലക്ഷ്യം കണ്ടതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി.
എന്നാൽ, ആ ലീഡ് അധികനേരം പിടിച്ചുനിർത്താൻ ഇന്ത്യക്കായില്ല. റുഷ്മെരെയിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. 44-ാം മിനിറ്റിൽ ഹെന്റി ക്രോഫ്ത്ത് ഇംഗ്ലണ്ടിന് 3-2ന്റെ ലീഡ് സമ്മാനിച്ചു.
മത്സരം അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ ബന്ദൂറക്ക് ഇംഗ്ലണ്ടിന്റെ ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു.
ഇതോടെ പൂൾ ഡിയിൽ രണ്ട് മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് രണ്ടാം റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതയേറി.
പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതിൽ വിജയമോ സമനിലയോ ഇന്ത്യക്ക് അനിവാര്യമാണ്. ബുധനാഴ്ചയാണ് മത്സരം.
നേരത്തെ വെയ്ൽസും പാകിസ്താനും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് മത്സരങ്ങളിൽ ഒന്നുവീതം സമനിലയും തോൽവിയുമുള്ള പാകിസ്താൻ മൂന്നാമതാണ്. വെയ്ൽസാണ് നാലാം സ്ഥാനത്തുള്ളത്.






