കോട്ടയം:തിരുനക്കര ഉത്സവവും സ്കൂൾ തുറപ്പും കഴിഞ്ഞു. ഈ ഓണത്തിന് എങ്കിലും അധികാരികൾ അനുമതി നൽകണം.
തിരുനക്കര ബസ് സ്റ്റാൻഡിൽ താത്ക്കാലികമായി നിർമ്മിച്ച കടമുറികൾ ഇപ്പോഴും തുറക്കാൻ കഴിയാത്തതിനാൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ .
കടമുറികൾ നിർമ്മിക്കാൻ ഒരുലക്ഷത്തിലധികം രൂപ വീതം ചെലവഴിച്ച 36 വ്യാപാരികളാണ് നഗരസഭയുടെ അനുമതി കാത്തുകഴിയുന്നത്. 2025 ജൂൺ 17നാണ് ബസ് സ്റ്റാൻഡിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് താത്ക്കാലിക കടമുറികൾ നിർമ്മിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.
എന്നാൽ, കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതുവരെ കോടതി ഉത്തരവ് കൗൺസിലിൽ അവതരിപ്പിച്ചില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.
സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിടനിർമാണവിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ നിർമ്മിക്കാൻ അനുമതി നൽകുകയായിരുന്നു.
കടമുറികളുടെ നിർമാണം പകുതിയോളം പൂർത്തിയായപ്പോഴാണ് നഗരസഭയിൽ നിന്ന് സ്റ്റോപ്പ് മെമ്മോ നൽകിയത്.
കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച പ്ലാനനുസരിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ചെയർമാന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റിയെന്നും അവരുടെ നിർദേശപ്രകാരം തന്നെ ആ ഭാഗം പുനർനിർമ്മിച്ചെന്നും വ്യാപാരികൾ പറയുന്നു.
സ്വന്തം പണം മുടക്കിയും കടം വാങ്ങിയും വ്യാപാരികൾ കടമുറികളുടെ നിർമ്മാണം പൂർത്തിയാക്കി. ഓരോ കടമുറിയും ആർക്കാണ് അനുവദിക്കേണ്ടത്, കടമുറികളുടെ നമ്പർ, വാടക തുടങ്ങിയ കാര്യങ്ങളിൽ നഗരസഭ തീരുമാനം എടുത്തശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നാണ് നിലവിലെ നിർദേശം.
ജനുവരിയിൽ ഒരുവർഷത്തേക്കാണ് കടമുറികൾ അനുവദിച്ചതെന്നാണ് വ്യാപാരികളുടെ വാദം. എട്ടുമാസം പിന്നിട്ടിട്ടും കടകൾ തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല. തിരുനക്കര ഉത്സവവും സ്കൂൾ തുറപ്പും കഴിഞ്ഞു. ഓണം കൂടി മുന്നിലെത്തിയതോടെ വ്യാപാരികളുടെ ആശങ്ക വർദ്ധിക്കുകയാണ്.
ഓണത്തിന് മുമ്പെങ്കിലും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്ന് വ്യാപാരികൾ പറയുന്നു.. ചെയർമാന്റെ കടുംപിടിത്തമാണ് കടമുറികൾ തുറക്കുന്നതിന് തടസമെന്നും ആരോപണമുണ്ട്.






