മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ 24-കാരി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്രസവ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും വീഴ്ചയുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടർന്നാണ് നടപടി.
മഞ്ചേരി മറിയാട് സ്വദേശി പി. മുഹമ്മദ് വസീമിന്റെ ഭാര്യ റീം സിത്താര (24) ആണ് ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊണ്ടോട്ടി തുറക്കല്‍ സ്വദേശികളായ ജാബിർ പള്ളത്തിന്റെയും ഷരീന മണ്ണാരിലിന്റെയും മകളാണ് റീം സിത്താര.
വെള്ളിയാഴ്ചയാണ് റീം സിത്താര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞൂല്‍ പ്രസവത്തിന് പിന്നാലെ യുവതിക്ക് അമിത രക്തസ്രാവമുണ്ടാവുകയും തുടർന്ന് ആരോഗ്യനില വഷളാവുകയുമായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് രക്തം നല്‍കിയെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശു നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസവ സമയത്ത് തന്നെ അവസ്ഥ ഗുരുതരമായിരുന്നിട്ടും ആവശ്യമായ കരുതലോ ചികിത്സയോ നല്കുന്നതില് കൊണ്ടോട്ടിയിലെ ആശുപത്രി അധികൃതർ പരാജയപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് വിഷയം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചതായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസർ വിനോദ് അറിയിച്ചു.
കൊണ്ടോട്ടിയിലെ ചികിത്സയ്ക്കിടെ തന്നെ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടുകള്‍ പരിശോധിച്ച ശേഷം തുടർന്നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കിക്കഴിഞ്ഞു.






