ആലപ്പുഴ: കോണ്‍ഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്നും അഴിമതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ജി സുധാകരന്. രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് കോണ്‍ഗ്രസിനെതിരെ ജി സുധാകരന് ആഞ്ഞടിച്ചത്.
പൊളിറ്റിക്കല്‍ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ അറിയിച്ചില്ലെന്നും ജി സുധാകരന് രമേശ് ചെന്നിത്തലയോടായി പറഞ്ഞു.
'ഇന്നലെ നഗരസഭയില്‍ സ്വീകരണത്തിന് വിളിച്ചു. അവിടെ വിളിച്ചു വരുത്തി അപമാനിച്ചു. എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാൻ ആയിരുന്നു എല്‍ഡിഎഫ് പ്ലാൻ. കോണ്‍ഗ്രസ് ആണ് നഗരസഭ ഭരിക്കുന്നത്. എനിക്കെതിരെ പ്ലക്കാർഡ് ഉയർത്തി. എന്തുകൊണ്ട് യുഡിഎഫ് കൗണ്‍സിലർമാർ അത് നീക്കം ചെയ്തില്ല. എന്ത് കൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല. ഞാൻ ഉണ്ടായിരുന്നേല്‍ കരണക്കുറ്റിക്ക് അടിച്ചേനെ. എന്റെ ഉടുപ്പില്‍ പോലും ഒരുത്തനും തൊടില്ല. പൊലീസ് എന്ത് കൊണ്ട് ആരെയും തൊട്ടില്ല', ജി സുധാകരൻ ചോദിച്ചു.
അതേസമയം, ജി സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണം അറിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സിപിഐഎം സഹിഷ്ണുത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.






