മാവേലിക്കര: ആലപ്പുഴ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണപ്പണയ വായ്പാത്തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ടിനു തമ്പാനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.
ചുനക്കര കോമല്ലൂരിലെ സ്വകാര്യ ധനകാര്യസ്ഥപനം വഴി പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസിലാണ് അറസ്റ്റ്.
ചുനക്കര കോമല്ലൂർ ശ്രീലകം ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിലെ ജീവനക്കാരിയായിരുന്നു.
പ്രതിയും സ്ഥാപന ഉടമ രാധാകൃഷ്ണനും പൊതുപ്രവർത്തകനായ രാഹുല്‍ രാധാകൃഷ്ണനും ചേർന്ന് പണയ സ്വർണ്ണാഭരണങ്ങള്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെന്നാണ് കേസ്.
കായംകുളത്ത് ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ കുറത്തികാട് എസ്.എച്ച്.ഒ ഉദയകുമാർ.വി, എ.എസ്.ഐ സജുമോള്‍, എസ്.പി.സി.ഒ സുന്ദരേശൻ, സി.പി.ഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർ ഇപ്പോഴും ഒളിവിലാണ്.






