ആലപ്പുഴ∙ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ
നാടിനെ നടുക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയും പൊലീസിന്റെ അന്വേഷണത്തിലൂടെയും പുറത്തുവന്നിരിക്കുന്നത്.
കൃത്യത്തിനു തൊട്ടുമുന്‍പ് ശിവന്‍കുട്ടി അതിക്രൂരമായ ശാരീരിക മര്‍ദ്ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
തലയ്ക്കേറ്റ ശക്തമായ അടിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ ശിവന്‍കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള നിരവധി മുറിവുകളും പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രക ശിവന്‍കുട്ടിയുടെ പതിമൂന്നുകാരിയായ പേരക്കുട്ടി തന്നെയാണെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്.പി) ടി.കെ. വിഷ്ണു പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
ഐഫോണും ബൈക്കും വാങ്ങാനും സാമ്പത്തികമായി നേട്ടമുണ്ടാക്കാനുമായി, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരാന്‍ പെണ്‍കുട്ടിയാണ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്.
ഇതിനായി കൊല്ലത്തുനിന്ന് തന്റെ കാമുകനെയും സുഹൃത്തിനെയും പെണ്‍കുട്ടി കരുവാറ്റയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഓഗസ്റ്റ് 15-ന് വൈകുന്നേരമാണ് കൊല്ലത്തുനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം 16-ഉം 17-ഉം വയസ്സുള്ള പ്രതികള്‍ കരുവാറ്റയിലെത്തിയത്. തുടര്‍ന്ന് രാത്രി വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ ഇവര്‍ അകത്തുകടക്കുകയായിരുന്നു.
വെന്റിലേറ്ററിലൂടെ ആളുകള്‍ കയറുന്ന ശബ്ദം കേട്ടെത്തിയ ശിവന്‍കുട്ടി ഇവരെ തടയാന്‍ ശ്രമിച്ചതോടെ പ്രതികളുമായി മല്‍പ്പിടിത്തമുണ്ടാവുകയും, തുടര്‍ന്ന് ഇവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്ന 13കാരിക്ക്, കാമുകന് വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങള്‍ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മുത്തച്ഛന് തന്നെ 'ബാഡ് ടച്ച്' ചെയ്തെന്നും അതിനാലാണ് കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും, ഈ വാദം പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുടുംബപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടിയുടെ മുന്‍കാല പശ്ചാത്തലങ്ങളും മുന്‍പ് ഈ കുട്ടിയെ കാണാതായ സംഭവങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.






