ഡല്‍ഹി: ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200 രൂപയിലധികം കുറച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതകത്തിന് കുത്തനെ വില വർദ്ധിച്ചിരുന്നു. ഇപ്പോള്‍ വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആശ്വാസമായിരിക്കുകയാണ്. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറച്ചത്.
ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 2,728 രൂപയും കൊല്‍ക്കത്തയില്‍ 2,872.50 രൂപയുമാണ് വില. എന്നാല്‍, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂലായ് മാസത്തിലും സമാനമായ രീതിയില്‍ വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. പശ്ചിമേഷ്യയില്‍ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുറച്ചിരിക്കുന്നത്.






