മലപ്പുറം : വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഗൂഗിള്‍പേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ സ്വര്‍ണക്കടകളില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പെരുമ്പടപ്പ് പൊലീസാണ് പ്രതിയെ പിടികൂടിയത്. വെളിയങ്കോട് സ്കൂള്‍പടി സ്വദേശിയായ പുളിക്കല്‍ ഹൗസ് ജംഷാദ് (29) ആണ് പോലീസിന്റെ വലയിലായത്. എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വര്‍ണ്ണക്കടകളിലാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പ് പരമ്പരകള്‍ നടത്തിയത്.
സ്വര്‍ണ്ണക്കടകളില്‍ ഉപഭോക്താവെന്ന വ്യാജേന എത്തി ആഭരണങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഇയാളുടെ ആദ്യ രീതി. തുടര്‍ന്ന് പണം ഡിജിറ്റലായി കൈമാറാമെന്ന് പറഞ്ഞ് കടയുടമകളെ വിശ്വസിപ്പിക്കും. ഇതിനായി പ്രതി തന്റെ മൊബൈല്‍ ഫോണില്‍ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വ്യാജ ആപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ആപ്പിന്റെ സഹായത്തോടെ കടയുടമയുടെ അക്കൗണ്ടിലേക്ക് പണം വിജയകരമായി ട്രാന്‍സ്ഫര്‍ ചെയ്തതായി കാണിക്കുന്ന വ്യാജ സന്ദേശവും സ്ക്രീന്‍ഷോട്ടും മൊബൈലില്‍ തെളിയിക്കും. ഒട്ടും സംശയം തോന്നാത്ത രീതിയിലുള്ള ഈ വ്യാജ സന്ദേശം കണ്ട് കടക്കാര് സ്വര്‍ണ്ണം കൈമാറുന്നതോടെ ഇയാള്‍ ആഭരണങ്ങളുമായി മുങ്ങും.
വ്യാജ ആപ്പിലൂടെയുള്ള പണമിടപാടുകള്‍ നടത്തുമ്പോള്‍ തുക വിജയകരമായി അയച്ചതായി കാണിക്കുമെങ്കിലും, ഈ പണം പിന്നീട് പ്രതിയുടെ സ്വന്തം അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തുന്ന രീതിയിലാണ് ആപ്പ് ക്രമീകരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കടയുടമകള്‍ പിന്നീട് ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കുമ്പോഴാണ് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിയുന്നത്.
എരമംഗലം, കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ കടകളില്‍ നിന്നും ഇത്തരത്തില്‍ രണ്ട് പവന്റെ സ്വര്‍ണ്ണ പാദസരങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. സ്വര്‍ണ്ണക്കടകള്‍ക്ക് പുറമെ തിരൂരിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും സമാനമായ രീതിയില്‍ വിലകൂടിയ സ്മാര്‍ട്ട് ഫോണും ഇയാള്‍ കൈക്കലാക്കിയിരുന്നു. പൊന്നാനി, ചങ്ങരംകുളം, തിരൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






