തിരുവനന്തപുരം: ലോക ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നടത്തിയ കോടികളുടെ സ്പോണ്‍സർഷിപ്പ് തട്ടിപ്പ് കേസില്‍ നിർണ്ണായക അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം (SIT).
അർജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (AFA) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പുവെച്ച കരാറുകളിലെ ദുരൂഹത നീക്കാൻ ചാനല്‍ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ ഇതുവരെ സർക്കാരിന്റെ പക്കല്‍ ഇല്ലാതിരുന്ന നിർണ്ണായക രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരാറില്‍ ഒപ്പുവെക്കാൻ ആന്റോ അഗസ്റ്റിന് എന്തെങ്കിലും ഔദ്യോഗിക അധികാരമുണ്ടോ എന്നതാണ് എസ്.ഐ.ടി പ്രധാനമായും പരിശോധിച്ച് വരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചെയർമാനോ എം.ഡിയോ ആണ് താനെന്ന് തെളിയിക്കുന്ന രേഖകളോ, ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധികാരപത്രമോ (Authorization Letter) ഇതുവരെ ഹാജരാക്കാൻ ആന്റോയ്ക്ക് സാധിച്ചിട്ടില്ല. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തില്‍ സമർപ്പിച്ച രേഖകള്‍ പ്രകാരം ആന്റോയ്ക്ക് ചാനല്‍ മാനേജ്മെന്റില്‍ ഔദ്യോഗിക പദവികളില്ലെന്നും, ജോസ് എന്നയാളാണ് എം.ഡി എന്നും കാണിച്ച് ബി.ജെ.പി നേതാവ് ഷോണ്‍ ജോർജ് നല്കിയ പരാതിയും എസ്.ഐ.ടിയുടെ പക്കലുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ കരാറില്‍ ഒപ്പിടാൻ ആന്റോ അഗസ്റ്റിന് യാതൊരു നിയമപരമായ അധികാരവും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. തല്‍ഫലമായി, വ്യവസ്ഥാപിത മാർഗ്ഗങ്ങള്‍ ലംഘിച്ച് വ്യാജ വിവരങ്ങള്‍ നിർമ്മിച്ച് സർക്കാരിനെയും കായിക വകുപ്പിനെയും പ്രതിസന്ധിയിലാക്കിയതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ വകുപ്പ് സെക്രട്ടറിമാരെ പൂർണ്ണമായും ഇരുട്ടില്‍ നിർത്തിയാണ് അന്നത്തെ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്പോണ്സറുമായി മുന്നോട്ടുപോയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മത്സരങ്ങള്‍ നടക്കാതിരുന്നിട്ടും കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ആന്റോ അഗസ്റ്റിന് ഔദ്യോഗിക അധികാരപത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കില്‍, ഒപ്പം നിന്ന അന്നത്തെ കായിക മന്ത്രി അടക്കമുള്ള പ്രമുഖർ കേസില്‍ കടുത്ത നിയമക്കുരുക്കിലാകും.






