തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ.
തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായുള്ള 'സമ്പാദ്യ സമാശ്വാസ പദ്ധതി' (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി.
പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്നും നിലവില്‍ ലഭ്യമായ അനുമതി പ്രകാരം കേന്ദ്ര വിഹിതമായ 10 കോടിയും സംസ്ഥാന വിഹിതമായ 10 കോടിയും ചേർത്ത് ആകെ 20 കോടി രൂപയാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. മുന്നാം ഗഡു അടുത്തമാസം അനുവദിക്കും. മത്സ്യബന്ധനം സാധ്യമല്ലാത്തതും തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിലും തീരദേശത്തെ കുടുംബങ്ങളെ സർക്കാർ കൈവിടില്ലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂർ പറഞ്ഞു. അവരുടെ പട്ടിണി മാറ്റുകയും അടിസ്ഥാന സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നല്‍കുന്നത്. പദ്ധതിയിലെ അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനുള്ള നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.






