മുംബൈ: മഹാരാഷ്ട്രയിൽ 2.3 കോടി ലിറ്റർ വ്യാജപാൽ പിടിച്ചെടുത്തു. പോലീസും എഫ്ഡിഎയും ചേർന്നുനടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടെത്തൽ
ഓരോ 100 ലിറ്റർ ശുദ്ധമായ പാലിലും 10 ലിറ്റർ കൃത്രിമ പാൽ എന്ന രീതിയിലാണ് പ്രതികൾ വ്യാജമായി പാൽ നിർമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ നിന്ന് കോടിക്കണക്കിന് ലിറ്റർ മായംചേർത്ത പാൽ പിടിച്ചെടുത്തത്.
ജില്ലയിലെ പാൽ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് 2.3 കോടി ലിറ്ററിലധികം മായം ചേർത്ത പാൽ വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാൽ യഥാർഥമെന്നു തോന്നിക്കാനും കൊഴുപ്പുകൂട്ടാനും ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, താഴ്ന്ന നിലവാരമുള്ള കെമിക്കൽ പൗഡറുകൾ എന്നിവ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു.
വിഷയത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു. അതിനിടെ എട്ടുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഡിറ്റർജന്റും പാം ഓയിലും രാസവസ്തുക്കളും അടങ്ങിയ പാൽ നിരന്തരം കഴിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂർണ്ണമായും തകരാറിലാക്കുമെന്നും കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ജീവന് അപകടകരമാകാമെന്നും മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന രീതിയിൽ പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷ ലഭിക്കും.






