കോട്ടയം: വേമ്പനാട്ടുകായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കക്കാ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കായലിൽ കക്കയുടെ പ്രജനനം ഗണ്യമായി കുറഞ്ഞതോടെ ദിവസേന ലഭിക്കുന്ന കക്കയുടെ അളവ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വരുമാനവും അനിശ്ചിതത്വത്തിലായി.
ഒരുകാലത്ത് ആറു മണിക്കൂർ അധ്വാനിച്ചാൽ 15 പാട്ട വരെ കക്കാ ലഭിച്ചിരുന്ന സ്ഥലങ്ങളിൽ ഇന്ന് മൂന്നോ നാലോ പാട്ട കക്ക മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികളുടെ വേദന. കുടുംബാംഗങ്ങളുടെ സഹായത്തോടെ കക്കാ സംസ്കരിച്ച് ഇറച്ചി വിപണിയിലെത്തിച്ചാണ് ഇവരുടെ ഉപജീവനം. എന്നാൽ ലഭ്യത കുറഞ്ഞതോടെ ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്ന് അവർ പറയുന്നു.
കായലിലെ മലിനീകരണം, കക്കയുടെ സ്വാഭാവിക പ്രജനനം നിലച്ചത്, വളർച്ചയെത്താത്ത ചെറിയ കക്കകൾ അനധികൃതമായി വാരുന്നതും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് തൊഴിലാളികളുടെ ആരോപണം. ഓരുവെള്ള സമയത്ത് രൂപപ്പെടുന്ന കക്കയുടെ ലാർവകൾ അടിത്തട്ടിലെത്തി വളരേണ്ട സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലാതായതും ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അഞ്ച് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്നതിനാൽ ബണ്ടിന് തെക്കുവശത്തുള്ള ഏകദേശം 6,000 ഹെക്ടർ പ്രദേശത്ത് ഓരുജല സാന്നിധ്യം ഇല്ലാത്തതും കക്കയുടെ പ്രജനനത്തെയും വളർച്ചയെയും ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നാണ് തൊഴിലാളികളുടെ വിലയിരുത്തൽ.
ഇതിനൊപ്പം, തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന കക്കാത്തോട് വിപണനം ചെയ്യാൻ കഴിയാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ടിവിപുരം, വെച്ചൂർ, ചെമ്പ് എന്നിവിടങ്ങളിലെ കക്കാ സഹകരണ സംഘങ്ങളും സമാനമായ പ്രതിസന്ധി നേരിടുകയാണ്.






