കാസർഗോഡ്: മുഖ്യമന്ത്രിയുടെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കുറ്റം തെളിഞ്ഞാൽ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം തുടരുമെന്ന് ചിറ്റാരിക്കാൽ പോലീസ്.
നിലവിൽ രണ്ട് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിക്ക് ചിറ്റാരിക്കാൽ എസ്.എച്ച്.ഒ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള വകുപ്പുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ജയ്സിംഗിന്റെ പരാതി.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് രേഖാമൂലം അറിയിച്ചു. കുറ്റം തെളിയുന്ന പക്ഷം രാജ്യദ്രോഹം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ പരിഗണിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും പോലീസ് മറുപടിയിൽ പറയുന്നു.
‘ഈസ്റ്റ് എളേരി’ എന്ന വാട്സാപ്പ് കൂട്ടായ്മയിൽ സമൂഹത്തിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികൾ മുഖ്യമന്ത്രിയുടെ ചിത്രം കൃത്രിമമായി നിർമിച്ച് അപമാനകരമായ രീതിയിൽ പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
സംഭവത്തിൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകൾ സംബന്ധിച്ചാണ് അഡ്വ. കുളത്തൂർ ജയ്സിംഗ് പരാതി ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങളും രേഖാമൂലം വ്യക്തമാക്കിയത്.






