തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ പൊലീസ് ചോദ്യംചെയ്യും.
എം വി ഗോവിന്ദൻ, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ സിപിഎം നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം പിണറായി വിജയന്റെ വാടക വീടിന് മുന്നിലുണ്ടായിരുന്നു. കേസില്‍ 26പേരെ പ്രതിചേർത്തിരുന്നു. 25പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പലർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് മുമ്പായി ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുന്നത്.
നേരത്തേ സൈബർ വിദഗ്ദ്ധരെല്ലാം പ്രതികളുടെ ഫോണ്‍ പരിശോധിച്ചിരുന്നു. ചില ഗ്രൂപ്പുകളില്‍ സിഐടിയു പ്രവർത്തകരോട് ഉള്‍പ്പെടെ പിണറായി വിജയന്റെ വീടിന് മുന്നില്‍ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ കണ്ടെത്തി. എന്നാല്‍, അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇന്ന് ചില നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും.






