ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിവാദം കത്തുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി. സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്നും ദുഷ്ടബുദ്ധിയോടെയുള്ള നീക്കമാണെന്നും ആരോപിച്ച സനോജ്, ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്നും വ്യക്തമാക്കി.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നും പകരം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെ ഭക്ഷണം നൽകാമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം. പദ്ധതി ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രഖ്യാപനം വന്നത്. ഇതോടെ ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ ലക്ഷ്യമിട്ടുള്ള നീക്കമാണോ ഇതെന്ന രാഷ്ട്രീയ ചർച്ചയും ശക്തമായിരിക്കുകയാണ്. അതേസമയം, പൊതിച്ചോറിനെതിരെ വിമർശനം ഉന്നയിച്ച ജി. സുധാകരൻ പിന്നീട് തന്റെ പരാമർശം മയപ്പെടുത്തുകയും ചെയ്തിരുന്നു.






